കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ
സമകാലീന കാർഷിക രംഗം പുതുമയും സാങ്കേതികവിദ്യയും കൈകോർത്ത് മുന്നേറുന്ന ഇന്നത്തെ സാഹചര്യത്തിൽ, പരമ്പരാഗത കൃഷിരീതികളിൽ നിന്ന് മാറി നൂതന ആശയങ്ങൾ പരീക്ഷിച്ച് വിജയകിരീടം ചൂടുന്ന നിരവധി യുവ കര്‍ഷകര്‍ കേരളത്തിന്റെ കാർഷിക ഭൂപടത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമായി രേഖപ്പെടുത്തുകയാണ്. അത്തരത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഒരു യുവ കര്‍ഷകനാണ് കാസർഗോഡ് ജില്ലയിലെ പരപ്പ സ്വദേശിയായ സച്ചിൻ പൈ. അദ്ദേഹത്തിന്റെ “ന്യൂട്രി ബഡ്‌സ് മഷ്‌റൂം ഫാം” ഇന്ന് കേരളത്തിലെ ഹൈ ഡെൻസിറ്റി മഷ്‌റൂം കൃഷിയുടെ ഏറ്റവും വലിയ മാതൃകകളിലൊന്നായി മാറിയിരിക്കുന്നു.
സച്ചിൻ്റെ ജീവിതയാത്ര പരിശോധിക്കുമ്പോൾ ആദ്യം തന്നെ നമ്മെ ആകർഷിക്കുന്നത്, അദ്ദേഹം തെരഞ്ഞെടുത്ത വഴിയാണ്. കാർഷിക വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം, സുരക്ഷിതമായ സർക്കാർ ജോലി നേടാനുള്ള അവസരങ്ങളും സ്വകാര്യ മേഖലയിലെ ഉയർന്ന ഉദ്യോഗ സാധ്യതകളും അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. എന്നാൽ, സ്ഥിരതയുള്ള ജീവിതം മാത്രം ലക്ഷ്യമാക്കാതെ, സ്വന്തം സ്വപ്നങ്ങൾക്കായി ഉറപ്പുള്ള വഴികൾ ഉപേക്ഷിച്ച്, സ്വന്തം വഴി വെട്ടിത്തെളിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്.
ചെറിയ തുടക്കത്തിൽ നിന്ന് വലിയ സ്വപ്നങ്ങളിലേക്ക്

പഠനശേഷം സി.പി.സി.ആർ.ഐയിൽ ജോലി ചെയ്യുന്നതിനിടെയാണ് കൂൺ കൃഷിയെന്ന ആശയം അദ്ദേഹത്തിന്റെ മനസിൽ വളരുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ വീട്ടിലെ ഒരു മുറിയിൽ വളരെ ചെറിയ രീതിയിൽ ആരംഭിച്ച കൂൺ കൃഷി, തുടക്കത്തിൽ തന്നെ നല്ല വിജയമാണ് സമ്മാനിച്ചത്. ഈ വിജയം അദ്ദേഹത്തിന് കൂടുതൽ ആത്മവിശ്വാസം നൽകി . തുടർന്ന് കൃഷി ടെറസിലേക്കും പിന്നീട് പ്രത്യേക ഷെഡുകളിലേക്കും വ്യാപിപ്പിച്ചു. എന്നാൽ തുടക്കത്തിലെ ഈ നേട്ടം സ്ഥിരതയാർജിക്കാൻ കഴിഞ്ഞില്ല. വിവിധ ഘട്ടങ്ങളിൽ പരാജയങ്ങളും നഷ്ടങ്ങളും നേരിടേണ്ടി വന്നു.
പരാജയങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ
പരാജയങ്ങൾ സച്ചിനെ പിൻവലിച്ചില്ല; മറിച്ച് കൂടുതൽ പഠനത്തിലേക്കും ഗവേഷണത്തിലേക്കും നയിച്ചു. തന്റെ കൃഷിപഠനകാലത്ത് നേടിയ ശാസ്ത്രീയ അറിവുകൾ ഉപയോഗിച്ച് ഓരോ പ്രശ്നവും അദ്ദേഹം സൂക്ഷ്മമായി വിശകലനം ചെയ്തു. കൃഷിരീതി മാത്രമല്ല, ഉപയോഗിച്ച വിത്തുകൾ, കാലാവസ്ഥ, ശുചിത്വം, ഈർപ്പം എന്നിവയെല്ലാം പരാജയത്തിന് കാരണമാകുന്ന ഘടകങ്ങളാണെന്ന് തിരിച്ചറിഞ്ഞു. ഇവിടെ നിന്നാണ് സച്ചിൻ്റെ യഥാർത്ഥ യാത്ര ആരംഭിക്കുന്നത്. പരാജയങ്ങളെ തോൽവിയായി കാണാതെ, പഠനാവസരമായി കാണുകയായിരുന്നു അദ്ദേഹം. ഇത് സച്ചിനെ “ഹൈ ഡെൻസിറ്റി മഷ്‌റൂം ഫാമിങ്” എന്ന ആശയത്തിലേക്ക് എത്തിച്ചു .
ഹൈ ഡെൻസിറ്റി മഷ്‌റൂം ഫാമിങ്

ഹൈ ഡെൻസിറ്റി കൃഷിരീതി പരമ്പരാഗത കൂൺ കൃഷിയിൽ നിന്ന് വ്യത്യസ്തമാണ്. സാധാരണയായി കൂൺ ബെഡ്ഡുകൾ ഒന്നിന് മുകളിൽ ഒന്നായി ക്രമീകരിക്കുമ്പോൾ, ഹൈ ഡെൻസിറ്റി രീതിയിൽ ബെഡ്ഡുകൾ തിരശ്ചീനമായി ക്രമീകരിക്കുന്നു. ഓരോ ബെഡ്ഡിനും ഏകദേശം ഒരു കിലോ തൂക്കമേ ഉണ്ടാകൂ. ബെഡ്ഡുകളുടെ അഗ്രഭാഗത്തെ അടപ്പുകളിലൂടെ മാത്രം വായു സമ്പർക്കം സാധ്യമാകുന്ന രീതിയിലാണ് ബെഡ്ഡുകൾ തയാറാക്കുന്നത് . ബെഡ്ഡുകളുടെ അഗ്രഭാഗം ഒരു വശത്തേക്ക് മാത്രം വരുന്ന രീതിയിൽ തിരശ്ചിനമായി കെട്ടിത്തൂക്കിയിടുന്നു. ഇതിലൂടെ വളരെ കുറഞ്ഞ സ്ഥലത്ത് കൂടുതൽ ബെഡ്ഡുകൾ ക്രമീകരിക്കാനും, വേഗത്തിൽ വിളവെടുപ്പ് നടത്താനും സാധിക്കുന്നു. ഫാൻ ആൻഡ് പാഡ് കൂളിംഗ് സിസ്റ്റം ഉപയോഗിച്ച് ഫാമിനുള്ളിലെ കാലാവസ്ഥ കൂൺ കൃഷിക്കനുയോജ്യമായ രീതിയിൽ നിലനിർത്തുന്നു അതിനാൽ തന്നെ വർഷം മുഴുവനും ഒരേ തരത്തിൽ വിളവ് നേടാനും സാധിക്കുന്നു
ഇത്തരത്തിലുള്ള കൃഷിരീതിയുടെ ഏറ്റവും വലിയ പ്രത്യേകത ഒരേ ആകൃതിയിലും ഗുണനിലവാരത്തിലും ഉള്ള കൂണുകൾ ലഭിക്കുന്നതിനും ശരാശരി 300 ഗ്രാം വരെ കൂൺ ഓരോ ബെഡ്ഡിൽ നിന്നും നേടാനും സാധിക്കുന്നു. അറക്കപ്പൊടിയാണ് പ്രധാനമായും കൃഷിമാധ്യമമായി ഉപയോഗിക്കുന്നത്. ശാസ്ത്രീയ നിയന്ത്രണങ്ങളോടുകൂടിയ ഈ രീതിയിൽ, ഉൽപാദനക്ഷമത ഗണ്യമായി വർദ്ധിപ്പിക്കാൻ സച്ചിന് സാധിച്ചു.
വിത്തുല്പാദന യൂണിറ്റിന്റെ പ്രാധാന്യം
കൂൺ കൃഷിയിൽ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഗുണനിലവാരമുള്ള വിത്തുകളുടെ ലഭ്യതയാണ്. ഇത് മനസ്സിലാക്കിയ സച്ചിൻ സ്വന്തമായി ഒരു വിത്തുല്പാദന യൂണിറ്റ് ആരംഭിച്ചു. ചിപ്പിക്കൂൺ വിഭാഗത്തിൽപെടുന്ന പ്ലൂറോട്ടസ് ഓസ്ട്രിയാറ്റസ് എന്ന ഇനം കൂൺ ആണ് ഇവിടെ കൂടുതലായും കൃഷി ചെയ്യുന്നത്. ഗാനോഡെർമ, പിങ്ക് ഓയിസ്റ്റർ, ഫ്ലോറിഡ, HU എന്നി വിത്തിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട് നെല്ലും ചോളവുമാണ് പ്രധാനമായും കൂൺ വിത്ത് വളർത്തുന്നതിനായി ഉപയോഗിക്കുന്നത്. ഇതിലൂടെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം, മറ്റ് കർഷകർക്ക് വിത്തുകൾ വിതരണം ചെയ്ത് അധിക വരുമാനം നേടാനും സാധിക്കുന്നു.
വിപണനത്തിലെ വിജയരഹസ്യം

വിപണന രംഗത്തും സച്ചിൻ എടുത്ത ചുവടുകൾ ശ്രദ്ധേയമാണ്. സാധാരണയായി കൂൺ കൃഷിക്കാർ നേരിടുന്ന പ്രശ്നം കൃത്യമായ വിപണി കണ്ടെത്താൻ സാധിക്കാത്തതാണ്, സച്ചിൻ്റെ അനുഭവം മറിച്ചാണ്. വിപണിയിലെ ആവശ്യകത അനുസരിച്ച് ആവശ്യമായ അളവിൽ ഉൽപ്പന്നം എത്തിക്കാനാകാത്തതാണ് അദ്ദേഹത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. കാസർഗോഡ് കേന്ദ്രീകരിച്ച് ആരംഭിച്ച വിപണനം ഇന്ന് കേരളവും കർണാടകയും കടന്ന് ഗോവയിൽ വരെ എത്തി നിൽക്കുന്നു സച്ചിന്റെ വിപണി . ഇന്ന് മംഗലാപുരത്തെയും ഗോവയിലെയും പല പ്രമുഖ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും സച്ചിന്റെ കൂൺ വളരെ പ്രിയപ്പെട്ടതാണ് വൈകുന്നേരം
വിളവെടുത്ത കൂൺ അതേ സമയം പാക്ക് ചെയ്ത് രാത്രി സർവീസ് വാഹനങ്ങളിലൂടെ പുലർച്ചെയോടെ കർണാടകയിലെയും ഗോവയിലെയും വിപണികളിൽ എത്തിക്കുന്നു. പച്ചക്കറി കടകൾ, സൂപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, കേറ്ററിംഗ് യൂണിറ്റുകൾ, ഡോർ ടു ഡോർ ഡെലിവറി തുടങ്ങി നിരവധി മാർഗങ്ങളിലൂടെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു.
ഇതോടൊപ്പം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലേക്കും സച്ചിൻ ശ്രദ്ധ തിരിച്ചിട്ടുണ്ട്. ഫ്രഷ് കൂണിനൊപ്പം മറ്റു മൂല്യവർധിത ഉൽപ്പന്നങ്ങളും അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. കൂടാതെ വിളവെടുപ്പ് പൂർത്തിയാക്കിയ കൂൺ ബെഡ്ഡുകൾ കമ്പോസ്റ്റാക്കി മാറ്റി ജൈവവളമായി വിപണിയിലെത്തിക്കുന്ന പദ്ധതിയും പുരോഗമിക്കുകയാണ്. ഇത് പരിസ്ഥിതി സൗഹൃദമായ ഒരു സമീപനത്തിന്റെയും ഉദാഹരണമാണ്.
ശാസ്ത്രീയതയും സാങ്കേതികവിദ്യയും കൈകോർക്കുന്ന ന്യൂട്രി ബഡ്‌സ് മാതൃക
ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഹൈ ഡെൻസിറ്റി മഷ്‌റൂം ഫാമുകളിൽ ഒന്നായി ന്യൂട്രി ബഡ്‌സ് മാറിയിരിക്കുന്നു. ഏകദേശം ഒരു ലക്ഷം ബെഡ്ഡുകളിൽ ഒരേ സമയം കൃഷി നടത്താനുള്ള ശേഷിയുള്ള ഈ ഫാമിൽ ടിഷ്യു കൾച്ചർ ലാബ്, വിത്തുല്പാദന യൂണിറ്റ്, സംഭരണ സൗകര്യങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഏകദേശം 2 കോടി രൂപയുടെ നിക്ഷേപത്തിലാണ് ഈ സംരംഭം ഉയർന്നത്. അതിൽ 1.07 കോടി രൂപ അഗ്രി ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് പദ്ധതിയിലൂടെ വായ്പയായും ലഭിച്ചു.
ഫാമിന്റെ പ്രവർത്തനം ശാസ്ത്രീയമായി ക്രമീകരിച്ചിരിക്കുന്നതാണ് മറ്റൊരു പ്രത്യേകത. എല്ലാ ദിവസവും വിളവെടുക്കാൻ കഴിയുന്ന രീതിയിൽ, ബെഡ്ഡുകൾ ഒരേസമയം തയ്യാറാക്കാതെ, ആഴ്ചയിൽ മൂന്ന് തവണകളായി ഘട്ടംഘട്ടമായി തയ്യാറാക്കുന്നു ഇതിലൂടെ ശരാശരി 100 മുതൽ 120 കിലോ വരെ കൂൺ ദിവസേന ഉൽപ്പാദിപ്പിക്കാനും മാസം 15 മുതൽ 20 ലക്ഷം രൂപയുടെ വരെ വിറ്റുവരവ് നേടാനും സച്ചിന് സാധിക്കുന്നുണ്ട്. വിളവെടുപ്പ് നാല് ഘട്ടങ്ങളിലായാണ് നടത്തുന്നത്—ദിവസവും രാവിലെ 6 മണി, 11 മണി, വൈകിട്ട് 4 മണി, രാത്രി 8 മണി. ഈ ക്രമീകരണം ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് പുതിയ കൂൺ ലഭ്യമാക്കാൻ സഹായിക്കുന്നു.
കർഷകനിൽ നിന്ന് സംരംഭകനിലേക്ക്

സച്ചിൻ ഇന്ന് ഒരു കര്‍ഷകനെന്നതിലുപരി ഒരു തൊഴിൽദാതാവ് കൂടിയാണ് കൂൺ ഫാം, വിത്തുല്പാദന യൂണിറ്റ്, വിപണന വിഭാഗം എന്നിവയിലായി ഏകദേശം 15ഓളം സ്ഥിരം തൊഴിലാളികൾ പ്രവർത്തിക്കുന്നു. ആവശ്യാനുസരണം അധിക തൊഴിലാളികളെയും പുറത്തുനിന്നു ഉൾപ്പെടുത്തുന്നു. അനുബന്ധ തൊഴിലവസരങ്ങൾ വേറെയും ഇതിലൂടെ പ്രാദേശിക തലത്തിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചു .
വിജയമന്ത്രങ്ങൾ
സച്ചിൻ്റെ അനുഭവങ്ങൾ പുതിയ സംരംഭകർക്ക് വിലപ്പെട്ട പാഠങ്ങളാണ് നൽകുന്നത്. ആവേശത്തിൽ മാത്രം കൂൺ കൃഷി ആരംഭിക്കരുത്, ശാസ്ത്രീയമായി പഠിച്ചശേഷം മാത്രമേ തുടക്കം കുറിക്കാവൂ, ചെറിയ തോതിൽ ആരംഭിച്ച് ക്രമേണ വികസിപ്പിക്കണം, പരാജയങ്ങളെ ഉൾക്കൊണ്ട് പരിഹാരങ്ങൾ കണ്ടെത്തണം, ഗുണനിലവാരത്തിൽ വിട്ടുവീഴ്ച വരുത്തരുത്, വിപണി ഉറപ്പാക്കണം—ഇവയാണ് അദ്ദേഹത്തിന്റെ പ്രധാന നിർദ്ദേശങ്ങൾ. ഏറ്റവും പ്രധാനമായി, കൂൺ കൃഷിയെ ഒരു തൊഴിൽമാത്രമെന്ന നിലയിൽ കാണാതെ, ഒരു പാഷനായി കാണണം എന്നതാണ് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം.
സച്ചിൻ പൈയുടെ ഈ വിജയഗാഥ, കേരളത്തിലെ യുവ കര്‍ഷകര്‍ക്ക് ഒരു വലിയ പ്രചോദനമാണ്. ശാസ്ത്രീയ സമീപനവും പുതുമയുള്ള ചിന്തയും ചേർന്നാൽ, ചെറിയൊരു തുടക്കം പോലും വലിയ സംരംഭമായി വളർത്താനാകുമെന്ന് ഈ അനുഭവം തെളിയിക്കുന്നു. കൃഷിയെ ആത്മാർഥതയോടും പ്രതിബദ്ധതയോടും കൂടി സമീപിക്കുമ്പോൾ അത് സ്വയംപര്യാപ്തതയിലേക്കുള്ള ഉറച്ച വഴിയായി മാറും എന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ യാത്ര.














Discussion about this post